സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്ക് പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ജലദോഷപ്പനിക്കാർക്ക് അഞ്ചു ദിവസത്തിനകം ആന്റിജൻ ടെസ്റ്റ് നടത്തും. ശ്വാസകോശ രോഗങ്ങളുള്ളവർക്ക് എത്രയും വേഗം പിസിആർ പരിശോധന നടത്തും.
നേരത്തേ ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവരിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. സംശയകരമായ സാഹചര്യങ്ങളിൽ നിന്നുള്ളവരെ മാത്രമാണു പരിശോധിച്ചിരുന്നത്. ഇനി രോഗം ബാധിച്ചു അഞ്ച് ദിവസത്തിനുള്ളിൽ എത്തുന്നവർ ആണെങ്കിൽ കോവിഡ് പരിശോധന നടത്തും.
ഗുരുതരമായ ശ്വാസകോശ രോഗങ്ങളുള്ളവർക്ക് ഇനി ആർടിപിസിആർ പരിശോധന തന്നെ നടത്തുമെന്നും മാർഗരേഖയിലുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽനിന്ന് ഏതെങ്കിലും രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവർക്ക് അഡ്മിഷനു മുൻപ് തന്നെ കോവിഡ് പരിശോധന നടത്തി രോഗമുണ്ടോ, ഇല്ലയോ എന്ന കാര്യം ഉറപ്പാക്കും. ഇപ്പോൾ പ്രൈമറി കോണ്ടാക്ടിൽ ഉള്ള എല്ലാ ആളുകൾക്കും എട്ടാം ദിവസം മുതൽ ആന്റിജൻ പരിശോധന നടത്തും.


Post a Comment