മാടായി പഞ്ചായത്തിലെ പുതിയങ്ങാടി-നീരൊഴുക്കുംചാൽ റോഡിൽ യാത്രാദുരിതം. രണ്ടുവർഷമായിട്ടും ഈ റോഡിനോട് അധികൃതർ കാണിക്കുന്ന അവഗണനയാണ് റോഡ് തകർന്നുകിടക്കാനിടയാക്കിയത്.
350 മീറ്റർ നീളമുള്ള റോഡ് നന്നാക്കിയെടുക്കാൻ പഞ്ചായത്തോ മറ്റ് അധികൃതരോ തയ്യാറാകാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ആറ് ബസ്സുകൾ സർവീസ് നടത്തുന്ന റൂട്ടാണിത്. കോവിഡ് കാരണം ഒന്നായി ചുരുങ്ങി.
തീരദേശ ഹൈവേ വരുന്ന വേളയിൽ റോഡ് നന്നാകുമെന്നാണ് ജനം കരുതിയിരുന്നത്. അതുകൊണ്ടുതന്നെ പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്തതുമില്ല. എന്നാൽ തീരദേശ റോഡ് പ്രവൃത്തി എങ്ങുമെത്തിയതുമില്ല.
റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടപ്പോൾ നാട്ടുകാർ മണ്ണിട്ട് നികത്തിയാണ് വലിയ താത്കാലിക പരിഹാരമുണ്ടാക്കിയത്. മഴക്കാലമായതോടെ ഇവിടം ചെളിക്കുളമാവുകയും ചെയ്തു.
കാലവർഷം കഴിഞ്ഞാലുടനെ റോഡ് ടാറിങ് പ്രവൃത്തി നടത്തി ഗതാഗതം സുഗമമാക്കണമെന്ന് മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി കെ. സജി നാരായണൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
Post a Comment