2030 ഓടെ റെയില്‍വേ കാര്‍ബണ്‍ ബഹിര്‍ഗമനം പൂർണമായും ഇല്ലാതാക്കുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍.
2030 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് റെയില്‍വേ മുന്നേറുകയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ട്വിറ്ററില്‍ കൂടിയാണ് പിയൂഷ് ഗോയല്‍ ഇക്കാര്യം അറിയിച്ചത്.
പ്രതിവര്‍ഷം 800 കോടി യാത്രക്കാരെയും 120 കോടി ടണ്‍ ചരക്കും കൈകാര്യം ചെയ്യുന്നതാണ് ഇന്ത്യന്‍ റെയില്‍വെ. ലോകത്താദ്യമായി കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുന്ന റെയില്‍വേ ആയി നമ്മുടേത് മാറുമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ലോകത്തിലെ നാലാമത്തെ വലിയ റെയില്‍വേ സംവിധാനമാണ് ഇന്ത്യയിലേത്. 67,368 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാളങ്ങളും 7,300 സ്റ്റേഷനുകളുമുള്‍ക്കൊള്ളുന്ന വലിയ റെയില്‍വേ നെറ്റ്‌വര്‍ക്കാണ് ഇന്ത്യയിലേത്.
2023 ഡിസംബര്‍ ആകുന്നതോടെ എല്ലാ ട്രെയിനുകളെയും വൈദ്യുതവത്കരിക്കും. ഇതോടെ ഡീസല്‍ ഉപയോഗിക്കാത്ത 100 ശതമാനവും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റെയില്‍വേ ആയി ഇന്ത്യന്‍ റെയില്‍വേ മാറുമെന്നും ഗോയല്‍ വിശദീകരിക്കുന്നു.
റെയില്‍ പാളങ്ങള്‍ കടന്നുപോകുന്ന ഭൂമി ഉപയോഗിച്ച് 20 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഇതിനായുള്ള സോളാര്‍ പാനല്‍ ഇന്ത്യയില്‍ നിര്‍മിച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment