റാണിപുരം വിനോദ സഞ്ചാര കേന്ദ്രം അടുത്ത മാസം സഞ്ചാരികൾക്കായി തുറന്ന് കൊടുക്കും..


രാജപുരം ∙ കോവിഡ് നിയന്ത്രണങ്ങളെ തുടർന്നു 5 മാസത്തിലധികമായി അടച്ചിട്ട റാണിപുരം വിനോദ സഞ്ചാര കേന്ദ്രം അടുത്ത മാസം സഞ്ചാരികൾക്കായി തുറന്ന് കൊടുക്കും. റാണിപുരം അടച്ചിട്ടതോടെ 5 ലക്ഷത്തിലധികം രൂപയാണ് വനംവകുപ്പിന് നഷ്ടമായത്. ഡിടിപിസി ക്വാർട്ടേഴ്സ് നടത്തിപ്പ്കാർക്കും വലിയ നഷ്ടം സംഭവിച്ചു. മാസം ശരാശരി 1 ലക്ഷം രൂപയാണ് ട്രക്കിങ് പ്രവേശന ടിക്കറ്റ് വിൽപനയിലൂടെ വനംവകുപ്പിന് ലഭിച്ചിരുന്നത്. ഇതിൽ നിന്നാണ് വാച്ചർമാർക്ക് വേതനം നൽകിയിരുന്നത്. എന്നാൽ റാണിപുരം അടച്ചിട്ടതോടെ ജോലി ഇല്ലാതായ ഇവർക്ക് ചെലവിനുള്ള തുക മാത്രമാണ് ലഭിച്ചത്. സഞ്ചാരികൾ എത്താൻ തുടങ്ങുന്നതോടെ ഇവരുടെ ദുരിതവും കൂടി പരിഹരിക്കപ്പെടും.

അതേ സമയം തുറന്നുകൊടുക്കാനുള്ള തീരുമാനം പ്രതീക്ഷ നൽകുന്നില്ലെന്ന് ഇവിടുത്തെ സ്വകാര്യ റിസോർട്ട് ഉടമകൾ പറയുന്നു. മൊബൈൽ കവറേജ്, ലാൻഡ് ഫോൺ എന്നിവ ഇല്ലാത്തതിനാൽ എത്തുന്ന സഞ്ചാരികൾ താമസിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും ഇവർ പറയുന്നു. വല്ലപ്പോഴും നടക്കുന്ന യോഗങ്ങൾക്കും കൂടിച്ചേരലുകൾക്കും വേണ്ടി മാത്രമാണ് പലരും റിസോർട്ട് വാടകയ്ക്ക് എടുക്കുന്നത്. ഡിടിപിസി ക്വാർട്ടേഴ്സും പ്രവർത്തിക്കുന്നത് നഷ്ടത്തിലാണ്.

മലമുകളിലേയ്ക്കുള്ള ട്രക്കിങ് മാത്രമാണ് റാണിപുരത്തെ പ്രധാന ആകർഷണം. യുവജനങ്ങളാണു എത്തുന്നവരിൽ ഏറെയും. പാർക്ക്, നീന്തൽ കുളം പോലെ പ്രായമായവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന വിനോദ സൗകര്യങ്ങൾ ഒരുക്കിയാൽ കൂടുതൽ സഞ്ചാരികൾ റാണിപുരത്ത് എത്തും. ഇത് ഡിടിപിസിക്കും വനംവകുപ്പിനും ഒരുപോലെ വരുമാന വർധനയുണ്ടാക്കും. റാണിപുരം വികസനത്തിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റാണിപുരം വിനോദ സഞ്ചാര കേന്ദ്രം ഓണം അവധി കഴി‍ഞ്ഞ് തുറക്കാനാണു തീരുമാനം. അതിനു മുൻപ് സുരക്ഷാ മുൻ കരുതലകൾ സ്വീകരിക്കും. സഞ്ചാരികളെ വനത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നതിനു മുൻപ് തെർമൽ സ്ക്രീനിങ് നടത്തും. കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കും. 10 വയസ്സിനു താഴെയും 60 വയസ്സിന് മുകളിൽ പ്രായം ഉള്ളവരും വരാൻ പാടില്ല.
കെ.അഷറഫ്, വനംവകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസർ


Post a Comment

Previous Post Next Post